Saturday, January 21, 2012

കുചേലവൃത്തം.



ക്രവാളത്തിന്റെ അപ്പുറത്ത് നിന്നും പുലര്‍കാലം ഉണര്‍ന്നു വന്നു..
ചകോരാദിപക്ഷികള്‍ പുല്‍ത്തലപ്പിലെ മഞ്ഞുകണങ്ങളെ
തട്ടിത്തെറിപ്പിച്ച് വഴിക്ക് കുറുകേ തെറ്റും മാറ്റും നടന്നു..
കാക്കക്കൂട്ടങ്ങളുടെ കലപിലയില്‍ ഉണര്‍ന്ന്, കുചേലന്‍ ഇന്നലെ രാത്രിയില്‍
ഇടിച്ചു വച്ച അവല്പ്പൊതി പൊളിത്തീന്‍ കവറിനുള്ളിലാക്കി
മെഴുകുതിരി നാളത്തില്‍ ഒട്ടിച്ചു..

എല്ലാം തയ്യാറാക്കി ഭാര്യയുടെ സ്നേഹവായ്പ്പുകളോടേ
യാത്രപ്പുറപ്പെടാനൊരുങ്ങുമ്പോള്‍ ഒരു മിസ്ഡ് കോള്‍, പിന്നെ കോള്‍....
മകള്‍ ഫോണുമായ് ഓടിവന്നു.. പിതാശ്രീ.. ഇന്നു ഹര്‍ത്താലാ..
"മുല്ലപ്പെരിയാര്‍ പ്രശ്നം" മന് മോഹന്‍ സിംഗ് പിന്നെയും
വാക്കുമാറ്റി.. !!!

അയാളതിനു മാറ്റിപ്പറയാനായി എന്തെങ്കിലും നേരത്തെ പറഞ്ഞിരുന്നോ..?
എന്ന ആത്മഗതവു മായി ചോദിച്ചു. ആരാ വിളിച്ചത്..?

കര്‍ത്താ അങ്കിളാ... !! പിതാശ്രീയോട് പറയാന്‍ പറഞ്ഞു. കട്ടാക്കി..

"ന്റെ കൃഷ്ണാ ഇനിയെന്തു ചെയ്യും.."

"ദില്ലിക്കുവരെ ടിക്കേറ്റെടുത്തതാ.. മധുരയ്ക്ക് ഇറങ്ങാതെ നേരെ
ഹസ്റത്ത് നിസാമുദ്ദീന്‍ ഇറങ്ങി അവിടുന്നു പിന്നെ പുരാനാദില്ലിയും,
റെഡ്ഫോര്‍ട്ടുമൊക്കെ കണ്ട്... നേരെ മധുരാറോഡ് പിടിച്ചാമതീല്ലോ..
എന്നു കരുതി.. "

തുടക്കത്തില്‍ തന്നെ പിഴച്ച യാത്ര അശുഭമെന്ന് കരുതി
കുചേലന്‍ കെ. കെ എക്സ്പ്രെസിന്റെ കണ്‍ഫോം ടിക്കറ്റ്
നോക്കി ഇരുന്നു.. എസ്- ടു- ൪൭ അപ്പര്‍ ബര്‍ത്ത്.

നരച്ച പഴയ ശീലക്കുടയെടുത്ത്....
"നടന്ന് തന്നെ പോകണം.. സ്റ്റേഷനില്‍.."

കുചേലന്റെ ഗതി കലിയുഗത്തിലും മാറ്റമൊന്നുമില്ല...
അവനുമാത്രമേ ബാധകമുള്ളു, ഈ ഹര്‍ത്താലും, പണിമുടക്കവും,
സമരവും ഒക്കെ...

പ്രതീക്ഷയുടെ അവല്പ്പൊതി കഷത്തിരുന്നു വിയര്‍പ്പുകുടിച്ച്...

കുചേലന്‍ നടന്നു, വലത്തോട്ടൊഴിയാത്ത, കാണാത്ത ഉപ്പന്റെ
കുറുകലോടെ...!!!